بسم الله الرحمن الرحيم

സംശയങ്ങള്‍ , അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ , ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ എന്നിവ ഇ-മെയിലിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഞങ്ങളുടെ ഇ-മെയില്‍ : salafiunitypkd@gmail.com

നബിജന്മദിനാഘോഷം - അല്‍ ഇര്‍ഷാദും അല്‍ മുര്‍ഷിദും സമസ്തക്കാരുടെ കുപ്രചാരണങ്ങളും

     
 


നബി (സ)യുടെ ഹാപ്പി ബര്‍ത്ത് ഡേ ആഘോഷം മീലാടി നൈറ്റ് മീലാടി ഫെസ്റ്റ് എന്നൊക്കെയുള്ള പേരും പറഞ്ഞു പണമുണ്ടാക്കാന്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ തെളിവില്ലാതെ വന്നപ്പോള്‍ മുജാഹിദ്കളുടെ ഒരു നൂറ്റാണ്ടു മുമ്പു് ഉള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളിലെ വരികള്‍ അടര്‍ത്തി മാറ്റി സ്ഥാപിത താല്പര്യക്കാര്‍ നടത്തുന്ന തട്ടിപ്പുകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.  അവര്‍ വിചാരിച്ചത് ഒരു നൂറ്റാണ്ടു മുന്‍പത്തെ ലേഖനങ്ങള്‍ അല്ലെ ..അതൊന്നും ഇപ്പോള്‍ സാധാരണക്കാര്‍ക്ക് നോക്കാന്‍ കിട്ടില്ലല്ലോ .. അപ്പോള്‍ പിന്നെ എന്തും വിളിച്ചു പറയാമല്ലോ എന്നായിരിക്കും ... വായിക്കുക .. സത്യം മനസ്സിലാക്കി സത്യത്തിന്റെ കൂടെ നില്‍ക്കുക  അല്ലാഹു അനുഗ്രഹിക്കട്ടെ .. ആമീന്‍ 
നബിദിനാഘോഷം ബിദ്അത്താണെന്ന മുജാഹിദുകളുടെ അതിശക്തമായ പ്രചാരണത്തിനുമുന്നില്‍ പിടിച്ചുനില്ക്കാന്‍ കഴിയാത്ത സമസ്തക്കാര്‍ അവസാനമായി പിടിച്ചുതൂങ്ങുന്ന ഒരു പിടിവള്ളിയാണ് 'വഹ്ഹാബികളുടെ' മുന്ഗാനമികളും നബിദിനം ആഘോഷിച്ചിരുന്നുവെന്ന പ്രചാരണം. 1936ലെ അല്മുര്‍ശിദും 1925ലെ അല്‍ ഇര്‍ശാദുമൊക്കെ ഇക്കാര്യം വ്യക്തമാക്കുന്നു എന്ന് പറഞ്ഞ് പ്രസ്തുത പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനത്തിലെ ഒന്നു രണ്ടു വരികള്‍ അടര്‍ത്തിയെടുത്ത് വായിക്കുക കൂടി ചെയ്യുമ്പോള്‍ 'വഹ്ഹാബികള്‍' ഉത്തരം മുട്ടുമെന്നാണ് ഇവരുടെ ധാരണ. ഈ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം എന്ത് എന്ന് വിശദീകരിക്കുന്നതിന്മുമ്പായി സമസ്ത മുസ്ലിയാക്കന്മാരുടെ അറിവിലേക്കായി ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ. അഥവാ, മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രമാണങ്ങള്‍ ക്വുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ്. പ്രമാണങ്ങളില്‍ ഇല്ലാത്തത് ആരു പറഞ്ഞാലും അത് കെ.എം. മൌലവിയാണെങ്കിലും ഇ.കെ. മൌലവിയാണെങ്കിലും മറ്റേത് പണ്ഡിതനാണെങ്കിലും അത് തള്ളിക്കളയുകയും പ്രമാണങ്ങളോട് യോജിക്കുന്നത് ആരുപറഞ്ഞാലും-സാക്ഷാല്‍ കാന്തപുരം മുസ്ലിയാര്‍തകന്നെ പറഞ്ഞാലും- (അയാള്‍ അങ്ങിനെ പറയാറില്ലെങ്കിലും) അത് സ്വീകരിക്കുക എന്നതുമാണ്. കാരണം, നബി(സ) മുതല്‍ ഇങ്ങോട്ടുള്ള ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളെ പഠിപ്പിച്ച തത്വമതാണ്. ഒന്നു രണ്ടു ഉദാഹരണം പറയാം.

"ഇമാം അഹമദ് ബ്നു ഹമ്പല്‍(റഹി)യോട്ചോദിക്കപ്പെട്ടു.
 ഇബ്നുല്‍ മുബാറക് ഇങ്ങനെ പറയുന്നുണ്ടല്ലോ. അദ്ദേഹം പറഞ്ഞു. ഇബ്നുല്‍ മുബാറക് ആകാശത്തുനിന്ന് ഇറങ്ങിയ ആളൊന്നുമല്ല. (ചോദ്യകര്‍ത്താവ്) വീണ്ടും ചോദിച്ചു. ഇബ്രാഹീം ബ്നു അദ്ഹമും അങ്ങിനെ തന്നെയാണല്ലോ പറഞ്ഞിട്ടുള്ളത്. അഹമദ് ബ്ന്‍ ഹമ്പല്‍(റ) പറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നതെല്ലാം വഴിയോരത്തുള്ള നിര്‍മ്മിതികളാണ്. നിങ്ങള്‍ അസ്വ്ലിലേക്കാണ് നോക്കേണ്ടത്. ഒരിക്കലും വലിയവനായി തോന്നുന്ന ഒരാളുടേയും വാക്കിനുവേണ്ടി മതാധ്യാപനങ്ങള്‍ ഒഴിവാക്കപ്പെടാവതല്ല. കാരണം മതമാണ് വലുത്.കാരണം, അവരുടെ വ്യാഖ്യാനങ്ങളിലും അബദ്ധങ്ങള്‍ വരാം. ഒരുപക്ഷേ (ചില) ഹദീസുകള്‍ അവര്‍ക്ക് ലഭിച്ചില്ലെന്നും വരാം.'' (തല്ബിരസു ഇബ്ലീസ് പേജ്. 136)

അബൂ യഅ്ല തന്റെ മുസ്നദില്‍ (3/1317) ഉദ്ധരിക്കുന്ന മറ്റൊരു സംഭവം നോക്കുക. അബ്ദുല്ലാഹിബ്നു ഉമര്‍(റ)വിന്റെ മകന്‍ സാലിംബ്നു അബ്ദില്ല(റ) പറയുന്നു: "ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ കൂടെ പള്ളിയില്‍ ഇരിക്കുമ്പോള്‍ 'ശാം' കാരനായ ഒരാള്‍ വന്ന് 'തമത്തുഇനെ' (ആദ്യം ഉംറ നിര്‍വ്വഹിക്കുകയും പിന്നീട് ഇഹ്റാമില്‍ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയമാകുമ്പോള്‍ വീണ്ടും ഇഹ്റാമില്‍ പ്രവേശിച്ച് ഹജ്ജ് ചെയ്യുകയും ചെയ്യുന്നരീതി.) ക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നല്ലതാണ്''. ചോദ്യകര്‍ത്താവ് തിരിച്ചുചോദിച്ചു: 'താങ്കളുടെ പിതാവ് അത് വിലക്കാറുണ്ടായിരുന്നല്ലോ?'' ഇബ്നു ഉമര്‍(റ)പറഞ്ഞു: "നിനക്ക് നാശം. നബി(സ) പ്രവര്‍ത്തിക്കുകയും കല്പിക്കുകയും ചെയ്ത കാര്യം എന്റെ പിതാവ് വിലക്കിയാല്‍ നീ എന്റെ പിതാവിന്റെ വാക്കാണോ സ്വീകരിക്കുക? അതോ പ്രവാചകന്റെ കല്‍പനയാണോ സ്വീകരിക്കുക. അദ്ദേഹം പറഞ്ഞു: പ്രവാചക കല്പനതന്നെയാണ് സ്വീകരിക്കുക. ഇബ്നു ഉമര്‍(റ) പറഞ്ഞു. എങ്കില്‍ ഇവിടുന്ന് എഴുന്നേറ്റ്പോകൂ''
(പിന്നന്തിന് വെറുതെ ചോദ്യവുമായി വരുന്നു എന്നര്‍ത്ഥം ). ഇതാണ് സ്വഹാബികളും ത്വാബിഉകളുമടക്കമുള്ള മുന്‍ഗാമികളുടെ അധ്യാപനമെങ്കില്‍ ആ നിലാപാട്തന്നെയാണ് മുസ്ലിം സമുദായം സ്വീകരിക്കേണ്ടത് എന്ന് സമൂഹത്തെ പഠിപ്പിക്കുന്നവരാണ് മുജാഹിദുകള്‍. എന്നിരിക്കെ അല്‍ ഇര്‍ശാദും അല്‍ മുര്‍ശിദുമൊക്കെ നബിദിനമാഘോഷിക്കാന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പാഴേക്ക് തകരുന്നതല്ല 'വഹ്ഹാബികളുടെ' ആദര്‍ശമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി നോക്കേണ്ടത് മുന്‍കാല മുജാഹിദ് നേതാക്കള്‍ അത് പറഞ്ഞിട്ടുണ്ടോ എന്നതാണ്.
 

കേരളമുസ്ലിം ഐക്യസംഘം പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രസിദ്ധീകരണമാണ് യഥാര്‍ത്ഥ ത്തില്‍ അല്‍-ഇര്‍ഷാദ്. ഐക്യസംഘത്തിലുണ്ടായിരുന്നത് 'വഹ്ഹാബികള്‍' മാത്രമായിരുന്നില്ല എന്നും ഇന്ന് സമസ്തക്കാര്‍ നേതാക്കളായിക്കാണുന്ന പലരും അന്ന് ഐക്യസംഘത്തിലെ അംഗങ്ങളും നേതാക്കളുംവരെ ആയിരുന്നവരാണ് എന്നുമാണ് യാഥാര്‍ഥ്യം. ഐക്യസംഘത്തില്‍ മാത്രമല്ല, പിന്നീട് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായപ്പോഴും അതിലും മേല്പപറയപ്പെട്ട പലരും ഉണ്ടായിരുന്നു. പിന്നീട് തങ്ങളുടെ ചൂഷണ മനോഭാവം മാറ്റിവെക്കാതെ ഈസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണല്ലോ 1926ല്‍ 'സമസ്ത'എന്നപേരില്‍ ഒരു റിബല്‍ ജംഇയ്യത്ത് തട്ടിപ്പടച്ചുണ്ടാക്കുന്നത്. അഥവാ, 1926 വരെ ആ വക പലരും ഐക്യസംഘത്തിലുണ്ടാ യിരുന്നു എന്നര്‍ത്ഥം . അത്തരം ഒരു മുക്കൂട്ട് മുന്നണിക്ക് ക്വുര്‍ആനും സുന്നത്തും പൂര്‍ണ്മായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്നത് വ്യക്തമാണല്ലോ.
അന്നുള്ള 'വഹ്ഹാബികള്‍' തന്നെ പൂര്‍ണ്മായും 'വഹ്ഹാബി' ആദര്‍ശം മനസ്സിലാക്കാത്തവരായിരുന്നു. അതിനാല്‍ തന്നെ ആദ്യംപറഞ്ഞ പല കാര്യങ്ങളും പിന്നീട് പ്രമാണ വിരുദ്ധമാണെന്ന് മനസ്സിലായപ്പോള്‍ തിരുത്തിയിട്ടുമുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ് അല്‍-ഇ‍ര്‍ശാദില്‍ നബിദിനവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വരുന്നത്. അല്‍ ഇര്‍ശാദിലും പിന്നീട് 1936ലെ അല്‍ മുര്‍ശിദിലും ഇവ്വിഷയകമായി ലേഖനമെഴുതിയത് പ്രധാനമായും ഇ.കെ. മൌലവിയാണ്. യഥാര്‍ത്ഥത്തില്‍ പ്രസ്തുത ലേഖനങ്ങള്‍പോലും നമ്മുടെ നാട്ടില്‍ നടപ്പുള്ള നബിദിനാഘോഷത്തെ വിമര്‍ശിച്ചുള്ളതാണ് എന്നാണ് യാഥാര്‍ഥ്യം . അതേ സമയം അതിനു പകരമായി നബി(സ) യുടെ അധ്യാപനങ്ങള്‍ സമുദായത്തെ പഠിപ്പിച്ചുകൊണ്ട് ജനങ്ങളെ ദീനി വിഷയങ്ങളിലേക്ക് ആകൃഷ്ടരാക്കാന്‍ അവര്‍ ചില പദ്ധതികള്‍ ആവിഷ്കരിക്കുകയും അതിന് നബിദിനാഘോഷം എന്നും മൌലിദാഘോഷം എന്നുമൊക്കെ പേരുവെക്കുകയും ചെയ്തു എന്നത് ഈ ലേഖകന്‍ വിസ്മസരിക്കുന്നില്ല. എന്നാല്‍ ആ നിലക്കുള്ള സംരംഭം പോലും മൌലിദ് എന്ന കേവലം നിയ്യത്തുകൊണ്ട് തന്നെ ബിദ്അത്തായി മാറുമെന്ന് പണ്ഡിതോദ്ധരണികള്‍ സഹിതം അതേ ലേഖനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അക്കാലത്ത് മൌലിദ് ആഘോഷം എന്നുപേരിട്ടാലേ ഈ പ്രവര്‍ത്തനങ്ങളുടെ ഫലം ജനങ്ങളിലേക്ക് എത്തിക്കാനാവൂ എന്ന ചിന്തയായിരിക്കാം ആ ഒരു രീതി സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ബിദ്അത്താണെന്ന് സ്വയം സമ്മതിക്കുന്നതില്‍ നിന്നുതന്നെ അതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമായി. ഇനി പ്രസ്തുത ലേഖനങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ നമുക്കൊന്ന് നോക്കാം. ലേഖനത്തിന്റെ തുടക്കത്തിലുള്ള ഏതാനും വരികളാണ് സാധാരണ സമസ്തക്കാരുടെ സ്റ്റേജുകളില്‍ വായിക്കാറുള്ളത്. അതിപ്രകാരമാണ്. "റബീഉല്‍ അവ്വല്‍ മാസം ആരംഭം മുതല്‍ റസൂലുല്ലാഹി(സ) ന്റെ മൌലിദ് കൊണ്ടാടുക എന്ന സമ്പ്രദായം മഗ്രിബ് മുതല്‍ മശ്രിഖ് വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ലിമീങ്ങള്‍ താമസിച്ചുവരുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്ന് പറയുവാന്‍ സാധിക്കുകയില്ല.'' ഈ വരികള്‍ ആണ് പ്രധാനമായും അവര്‍ ദുരുപയോഗം ചെയ്യാറുള്ളത്. യഥാര്‍ത്ഥത്തില്‍ അറബിമലയാളത്തിലുള്ള ഈ ലേഖനത്തിന്റെ പേരുതന്നെ 'താരീഖുല്‍ മൌലിദി വഹുക്മുഹു' (മൌലിദാഘോഷത്തിന്റെ ചരിത്രവും വിധിയും) എന്നാണ്. 
   ഈ ആഘോഷം നബി(സ)യോ സ്വഹാബത്തോ മറ്റു സലഫുസ്സ്വാലിഹുകളോ നടത്തിയിട്ടില്ലെന്നും അത് ബിദ്അത്താണെന്നും സ്ഥാപിക്കുകയാണ് ഈലേഖനത്തിന്റെ ഉദ്ദേശം. പ്രസ്തുത ലേഖനത്തിന്റെ ആരംഭത്തില്‍ ഇന്ന് ലോകത്ത് എല്ലായിടത്തും നടക്കുന്ന ഒരു ആചാരമാണല്ലോ ഇത് എന്ന്പറയുക മാത്രമാണ് ചെയ്തത്. ആ വരികളാണ് ഇവര്‍ ദുര്‍വ്യാഖ്യാനിക്കുന്നത്. ലേഖനം മുഴുവനും വായിച്ചാല്‍ അത് വ്യക്തമാകും. ഈ ഒരാഘോഷം നബിയെ സ്നേഹിച്ചുകൊണ്ടാണെന്നും എന്നാല്‍ ഇതുകൊണ്ടുള്ള ശരിയായ ഫലത്തെ മനസ്സിലാക്കിയവര്‍ വളരെ ചുരുക്കമാണെന്നുമൊക്കെ പറഞ്ഞിട്ട് ഇ.കെ. മൌലവി തുടര്‍ന്നെഴുതുന്നു. "എന്നാല്‍ റബീഉല്‍ അവ്വലില്‍ മൌലിദ് കഴിക്കുന്നത് മുസ്ലിമീങ്ങളുടെ സര്‍വ്വസാധാരണമായ ഒരു ആദത്തായിതീരുകയാല്‍ അത് കഴിവുള്ളവരുടെ മേല്‍ വാജിബോ സുന്നത്തോ ആയിട്ടുള്ള ഒരു ദീനിയായ അമലാണെന്നും അതിനെ ഉപേക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ആക്ഷേപാര്‍ഹരാണെന്നും ജനങ്ങള്‍ പൊതുവെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ അമലിന്റെ താരീഖും (ഇത് എന്നുമുതല്‍ ഉണ്ടായതാണെന്നും) ഇതിനെക്കുറിച്ച് ശറഇന്റെ ഉലമാക്കള്‍ പറഞ്ഞിട്ടുള്ള ഹുക്മും പൊതുജനങ്ങളെ അറിവിക്കുന്നത് ആവശ്യമാകയാല്‍ അവയെക്കുറിച്ച് അല്പം കാര്യം വിവരിക്കാം. അല്ലാഹുതആലാ നമുക്ക് എല്ലാവര്ക്കും ഹഖിനെ വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് നടക്കുവാന്‍ തൌഫീഖ് നല്കു്കയും ചെയ്യട്ടെ. ആമീന്‍''

ലേഖനംകൊണ്ട് ഇ.കെ. മൌലവി ഉദ്ദേശിച്ചത് എന്ത് എന്ന് ഈ വരികളില്‍ നിന്ന് വളരെ വ്യക്തമാകുന്നു. തുടര്‍ന്ന് അദ്ദേഹം ഹിജ്റ 6-7 നൂറ്റാണ്ടില്‍ ജീവിച്ച മുളഫ്ഫര്‍ രാജാവാണ് ഇത് ആദ്യമായി ഉണ്ടാക്കിയത് എന്ന് പറഞ്ഞതിന് ശേഷം മുളഫ്ഫര്‍ രാജാവിന്റെ ചരിത്രവുംഅദ്ദേഹം ഉണ്ടാക്കിയ മൌലിദിന്റെ രൂപവുമൊക്കെ വിശദീകരിച്ചു. ശേഷം അല്‍ ഇര്‍ശാദ് തുടരുന്നു:"അപ്പോള്‍ റസൂലുല്ലാഹി (സ്വ) തങ്ങളുടേയും സ്വഹാബത്തിന്റെയും കാലത്താകട്ടെ ഏറ്റവും ഖൈറായ കാലമാണെന്ന് നബി(സ്വ) തങ്ങള്‍ വെളിപ്പെടുത്തി പറഞ്ഞിരിക്കുന്ന ആ മൂന്ന്നൂറ്റാണ്ട് കഴിയുന്നതിന് മുമ്പ് എപ്പോഴെങ്കിലുമാകട്ടെ ഇസ്ലാം ലോകം മുഴുവന്‍ ഐക്യകണ്ഠേന മുത്ലക്വായ മുജിതഹിദുകളാണെന്ന് സമ്മതിച്ചിട്ടുള്ളവരും അഹ്ലുസ്സുന്നത്തിന്റെ ഇമാമീങ്ങളുമായ ആ മഹാത്മാക്കളുടെ കാലത്താകട്ടെ റബീഉല്‍ അവ്വലില്‍ പ്രത്യേകമായി മൌലിദ് കൊണ്ടാടുക എന്ന ഈ ആചാരം ഉണ്ടായിരുന്നതേയില്ല എന്ന് മനസ്സിലായല്ലോ. ഇപ്പോള്‍ മശ്രിഖിലും മഗ്രിബിലുമുള്ള മുസ്ലിമീങ്ങള്‍ ജുംഹൂറും (ഭൂരിപക്ഷം) ഈ മൌലിദ് കഴിക്കുക എന്നത് നല്ലതാണെന്ന് തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. പള്ളികളില്‍ വെച്ച് മൌലിദ് ഓതുവാനായി അവര്‍ യോഗം കൂടുന്നു. ചിലര്‍ അതിനായി അവരുടെ വീടുകളില്‍ സല്ക്കാരമുണ്ടാക്കി അവിടേക്ക് സാധിക്കുന്നവരേയെല്ലാം ക്ഷണിച്ച് അവിടെ വെച്ച് മൌലിദ് കഴിക്കുന്നു. ഇത് റസൂലുല്ലാഹി (സ്വ) തങ്ങളുടെ തിരുജനന ദിവസത്തില്തന്നെ ആയിരിക്കുമെന്നില്ല.''

നോക്കൂ സുഹൃത്തേ, ഇത്ര വ്യക്തമായി എഴുതിയ ഒരു ലേഖനമാണ് സമസ്ത മുസ്ലിയാക്കന്മാര്‍ പച്ചയായി ദുര്‍വ്യാഖ്യാനിക്കുന്നത്. തുടര്‍ന്ന് ലേഖകന്‍ എഴുതുന്നു:

"ഇനി ഇപ്രകാരമുള്ള മൌലിദിന്റെ കാര്യത്തില്‍ ഉലമാഉശ്ശറഅ് പറഞ്ഞിട്ടുള്ള ഹുക്മ് എന്താണെന്ന് ചിന്തിക്കാം. ഉലമാക്കളില്‍ ചിലര്‍ ഇത് മദ്മൂമത്തായ (ആക്ഷേപാര്‍ഹനമായ) ബിദ്അത്താണെന്ന് പറഞ്ഞിരിക്കുന്നു. കാരണം, ഇത് ദീനില്‍ മശ്റൂഅ് (നിയമിക്കപ്പെട്ടത്) അല്ലാതിരിക്കവെ ഒരു മതാചാരമായി എന്നുമാത്രമല്ല, ഒരു ദീനിയായ ഇബാദത്തായി എണ്ണപ്പെടുന്നു. പൊതുജനങ്ങള്‍ ഇത് മശ്റൂആണെന്ന് വിചാരിച്ചുവരുന്നു. വേറെ ചില ഉലമാക്കള്‍ പറയുന്നത് ഇത് ഹസനത്തായ (നല്ലതായ) ബിദ്അത്താണെന്നാണ്''. ശേഷം നല്ല ബിദ്അത്താണ് എന്നുപറഞ്ഞ ഇമാം സുയൂത്വിയുടേയും മറ്റും വാക്കുകള്‍ ലേഖകന്‍ ഉദ്ധരിക്കുന്നു. തുടര്‍ന്ന് മാലികീ പണ്ഡിതനായ ഇബ്നുല്‍ ഹാജ് തന്റെ മദ്ഖലില്‍ പറഞ്ഞകാര്യം ഇപ്രകാരം ഉദ്ധരിക്കുന്നു:

"ഹറാമോ മഖ്റൂഹോ ഖിലാഫുല്‍ ഔലയോ ആയ യാതൊരു സംഗീതവും വിനോദവും മറ്റുംഒന്നും കൂടാതെതന്നെ മൌലിദ് കഴിക്കുന്നതായാലും മൌലിദ് എന്ന നിയ്യത്തുകൊണ്ടുതന്നെ അത് ബിദ്അത്താകുന്നു. എന്തുകൊണ്ടന്നാല്‍ അത് ദീനില്‍ ഏറ്റലാണ്. പൂര്‍വ്വികന്മാരായ സലഫീങ്ങളുടെ അമലില്‍ പെട്ടതല്ല. സലഫീങ്ങളോട് തുടരുന്നതാകുന്നു ഏറ്റവും നല്ലത്. എന്നുമാത്രമല്ല, അവരുടെ നടപടിക്ക് വിരോധമായി ഒരുനിയ്യത്ത്കൂടി ഏറ്റാതിരിക്കല്‍ ഏറ്റവും നിര്‍ബന്ധമായിട്ടുള്ളതാണ്. കാരണം, റസൂലുല്ലാഹി(സ്വ) തങ്ങളുടെ സുന്നത്തിനോട് തുടരുന്നതിലും നബിയേയും നബിയുടെ സുന്നത്തിനേയും തഅ്ളീം ചെയ്യുന്നതിലും ജനങ്ങളില്‍ നിന്ന്
ഏറ്റവും അധികം ശ്രദ്ധയും ഉത്സാഹവുമുള്ളവര്‍ അവര്‍ (സലഫീങ്ങള്‍) തന്നെയായിരുന്നു. അവരില്‍ നി‍ന്ന് ഒരാളെങ്കിലും മൌലിദ് എന്ന നിയ്യത്തോടുകൂടി ഇങ്ങനെ ഒരു അമല്‍ ചെയ്തതായി നഖ്ല്‍ (റിപ്പോര്ട്ട് ) ചെയ്യപ്പെട്ടിട്ടില്ല. നാം അവരുടെ പിന്‍ഗാമികളാണ്. അപ്പോള്‍ അവര്‍ക്ക് വിശാലമായിട്ടുള്ളത് നമുക്കും വിശാലമാകും.'' 

     വളരെ വ്യക്തമായി കാര്യങ്ങള്‍ ഇവിടെ വിശദീകരിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളിലും ലേഖകന്‍ സമര്‍ത്ഥിക്കുന്നത് ദീനില്‍ പുതിയ ആചാരമുണ്ടാക്കാന്‍ പാടില്ലെന്നും അത് ശരിയല്ലെന്നും തന്നെയാണ്. എന്നാല്‍ ഒരു പ്രത്യേക രൂപമോ ഭാവമോ ഇല്ലാതെ ഒരു അമലോ ഇബാദത്തോ ആയി മാറാതെ നബി ചരിതങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും റബീഉല്‍ അവ്വല്മാസം വിനിയോഗിക്കണമെന്ന് ലേഖകന്‍ പറയുന്നു. എന്നാല്‍ അതും പിന്നീട് ഒരു ബിദ്അത്തിലേക്കാണ് എത്തുക എന്നതാണല്ലോ ബിദ്അത്തുകളുടെ ചരിത്രം നമുക്ക് പഠിപ്പിച്ചുതരുന്നത്. തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത് ഇന്ന് നമ്മുടെ ഇടയിലുള്ള മൌലിദ് കിതാബുകളെ വിമര്‍ശിക്കുകയും അതിലുള്ള ദഈഫും മൌദൂഉമായ ഹദീസുകളെ ആക്ഷേപിക്കുകയും ഇനി ശരിയായ വല്ല സംഭവങ്ങളും ഉണ്ടെങ്കില്‍ തന്നെ അത് അറബിയിലാകയാല്‍ അത് ആര്‍ക്കും മനസ്സിലാകാതെ പോകുന്നതിനാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നും കൂടി ലേഖകന്‍ തുറന്നെഴുതുന്നു. ഈ യാഥാര്‍ത്ഥ്യേങ്ങള്‍ തന്നെയാണ് അല്‍-മുര്‍ശിദിലും പറഞ്ഞത്. അതിലിത്രകൂടി പറയുന്നു:

" എന്നാല്‍ ഈ മാസത്തെ നാം എങ്ങിനെ കൊണ്ടാടണം. നബി(സ്വ) യുടെ നേരെ നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിക്കണം എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പായി ഇന്ന് നാം റബീഉല്‍ അവ്വല്‍ മാസത്തെ എങ്ങിനെ കൊണ്ടാടുന്നുവെന്നും നബിയോട് നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിച്ചു വരുന്നുയെന്നും നമുക്ക് പരിശോധിക്കാം. റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുതോറും മൌലിദ് ഓതുന്ന സമ്പ്രദായമാണ് അനേകം കാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. ഈ സമ്പ്രദായം കൊണ്ട് നബി(സ്വ) യുടെ ജീവചരിത്രം പഠിക്കുവാനോ തിരുമേനിയുടെ ചര്യകളെ അറിയുവാനോ സാധിക്കുന്നില്ല. മൌലിദുകളാകട്ടെ നമ്മളില്‍ അധികപേര്‍ക്കും അറിഞ്ഞുകൂടാത്ത അറബിഭാഷയിലാണ്. നബിയുടെ ശരിയായ ജീവചരിത്രം അവയില്‍ ഇല്ല എന്നുതന്നെ പറയാം. മിക്ക മൌലിദുകളിലും ജനനം മുതലുള്ള വിവരം മാത്രമായിരിക്കും. ചിലതില്‍ ജനനദിവസമുണ്ടായ അത്ഭുത സംഭവങ്ങളും ശൈശവകാലത്തെ ഏതാനും വിവരങ്ങളും ഉണ്ടായിരിക്കും. ബാക്കിയുള്ളത് ചില ഖിസ്സകളാണ്. ഖിസ്സകളില്‍ അധികവും അടിസ്ഥന രഹിതങ്ങളെന്നുതന്നെ പറയാം. അത്തരത്തില്‍ അറബി ഭാഷയിലുള്ള മൌലിദ് മുക്രിയോ മുല്ലയോ വന്ന് ഒരു ഭാഗത്തിരുന്ന് ചൊല്ലിപ്പറഞ്ഞതുകൊണ്ട് എന്തൊരു ഫലമാണ് സിദ്ധിക്കാനുള്ളത്. മുല്ലചൊല്ലുന്നത് എന്താണെന്ന് മുല്ലക്കു തന്നെ മനസ്സിലായിരിക്കുകയില്ല. ചൊല്ലിക്കുന്നവന്റെ സ്ഥിതിയും അതുതന്നെ. റബീഉല്‍അാവ്വല്‍ കൊണ്ടാടേണ്ടത് ഇങ്ങനെയാണോ? ഇതുകൊണ്ടാണോ നബിയോടുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത്? നബി(സ്വ) യോട് നമുക്കുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പികേണ്ടത് നബിയുടെ ചര്യകളേയും സന്ദേശങ്ങളേയും പഠിക്കുകയും തിരുമേനിയെ പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ്. നബിയെ പിന്തുടരുന്നതുകൊണ്ടല്ലാതെ നാം അല്ലാഹുതആലയുടെ സ്നേഹത്തിന് പാത്രവാന്മാരായി ത്തീരുന്നതല്ല. (അല്‍ മുര്‍ശിദ്. ഹിജ്റ- 1355 റബീഉല്‍അവ്വല്‍)

ചിന്തിക്കൂ സഹോദരാ,

ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള അറബി-മലയാളത്തിലുള്ള ഒരു ലേഖനം ഇത്ര പച്ചയായി ഈ സമസ്ത മുല്ലമാര്‍ ദുര്‍വ്യാഖ്യാനിക്കുന്നുവെങ്കില്‍ ക്വുര്‍ആനും ഹദീസും മറ്റുകിതാബുകളും ഇവര്‍ ഏതു തരത്തിലായിരിക്കും ദുര്‍വ്യാഖ്യാനിക്കുക? ഇനിയും ഇവരുടെ വാലില്‍ കടിച്ചുതൂങ്ങി ആഖിറം നഷ്ടപ്പെടുത്തണോ?
 
വാല്ക്കഷ്ണം: നബിദിനമാഘോഷിക്കാന്‍ 'വഹ്ഹാബികളുടെ' പൂര്‍വ്വികന്മാര്‍ അല്‍ ഇര്‍ശാദിലൂടെയും അല്‍ മുര്‍ശിദിലൂടെയും ആഹ്വാനം ചെയ്യുന്നു എന്ന് പച്ചക്കള്ളം പറയുന്നവരേ, ആ ലേഖനങ്ങള്‍ ഏതെങ്കിലും ഒരു സ്റ്റേജില്‍ വെച്ച് മുഴുവനായും വായിക്കാന്‍ തയ്യാറുണ്ടോ ?


കൂടുതലറിയാന്‍ :
ഓണ്‍ലൈന്‍ വായനക്കായി ഇവിടെ ക്ലിക്കുക : 

You Might Also Like :